കലക്ടറുടെ വീടിനടുത്തും മണ്ണിടിയും. വയനാട് കലക്ടർ വീട് മാറുന്നു.
കൽപ്പറ്റ: വീടിന് പിന്നിൽ മണ്ണിടിച്ചിലിന് സാധ്യത: വയനാട് ജില്ലാ കലക്ടർ താമസം മാറ്റുന്നു. ദേശീയപാതയോടുചേർന്ന് ഓണിവയലിലുള്ള വീടാണ് ഉപേക്ഷിക്കുന്നത്. ഉരുൾപൊട്ടൽദുരന്തമുണ്ടായ സമയത്ത് ഔദ്യോഗികവസതിക്ക് പുറകുവശത്ത് വലിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. അഞ്ചുദിവസത്തോളം കളക്ടർ മാറിത്താമസിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജില്ലാ ദുരന്തനിവാരണ വിഭാഗവും ജിയോളജി വകുപ്പും സ്ഥലം പരിശോധിച്ച് കലക്ടർ അടിയന്തരമായി വീടുമാറണമെന്ന് ആവശ്യപ്പെട്ടത്.
അവരുടെ ശുപാർശയെ തുടർന്ന് കലക്‌ടർ വാടകവീട് അന്വേഷിച്ചുതുടങ്ങി. അടുത്ത ദിവസം തന്നെ താമസം മാറ്റുമെന്നാണ് അറിയുന്നത്. കളക്‌ടറുടെ ഔദ്യോഗിക വസതി പ്രദേശത്തുനിന്ന് മാറ്റുന്നതിനുള്ള നടപടികളും തുടങ്ങി. സിവിൽസ്റ്റേഷൻ പരിസരത്ത് എസ്.പി. ഓഫീസ്, ഗസ്റ്റ്ഹൗസ് എന്നിവയോടുചേർന്നുള്ള 20 സെന്റ് സ്ഥലത്ത് പുതിയ ഔദ്യോഗികവസതി നിർമിക്കാനാണ് ആലോചിക്കുന്നത്. നിലവിലെ ഔദ്യോഗികവസതിയുടെ അതേ സൗകര്യങ്ങളോടെ മൂവായിരത്തിലധികം ചതുരശ്രയടി വിസ്‌തീർണത്തിലായിരിക്കും വീടുപണിയുക. കളക്‌ടറുടെ ഓഫീസ് മുറി, ഗൺമാനുള്ള മുറികൾ, മൂന്നു ബെഡ്റൂമുകൾ തുടങ്ങി ആവശ്യമായ
സൗകര്യങ്ങളോടെയായിരിക്കും വീടുപണിയുക.
കളക്‌ടറുടെ ഔദ്യോഗികവസതിയോട് ചേർന്നുതന്നെയാണ് ജില്ലാ പോലീസ് മേധാവി, എ.ഡി.എം. എന്നിവരുടെ ഔദ്യോഗികവസതിയെങ്കിലും നിലവിൽ സുരക്ഷാഭീഷണിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മഴയിൽ മറ്റു രണ്ടുവീടുകൾക്ക് സമീപത്ത് മണ്ണിടിഞ്ഞിട്ടില്ല. അതിനാൽ, ഒഴിയേണ്ടതില്ല.
.
Landslide near collector's house. Wayanad Collector shifts house.